ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവം: ഹോട്ടൽ പാർട്ണറും മാനേജരും അറസ്റ്റിൽ

അബ്ദുള്‍ റിയാസ്, നൌഷാദ്
കോട്ടയം: സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം  കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി ഭാഗത്ത് മണ്ടായപ്പുറത്ത് വീട്ടിൽ കുഞ്ഞി മൊയിതിൻ കുട്ടി മകൻ നൗഷാദ് എം.പി (47), മലപ്പുറം കാടാമ്പുഴ ഭാഗത്ത് പിലാത്തോടൻ വീട്ടിൽ മരക്കാർ മകൻ അബ്ദൂൾ റയിസ് (21) എന്നിവരെയാണ്  ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനെ തുടര്‍ന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയതിനോടുവില്‍   ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്നും, ഹോട്ടല്‍ ഉടമയായ ലത്തീഫിനെ  കർണാടക കമ്മനഹള്ളിയിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  മാനേജരായ അബ്ദുൾ റയിസിനെയും, ഹോട്ടലിന്റെ നടത്തിപ്പ് പങ്കാളിയായ നൗഷാദിനെയും പിടികൂടുന്നത്.
ഗാന്ധിനഗർ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പവനൻഎം. സി, സി.പി.ഓ മാരായ   പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ്, അനീഷ്  എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.