നാളെ 74-ാം റിപ്പബ്ലിക് ദിനം; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകിട്ട് 7 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. 2022 ജൂലൈയിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക് ദിന പ്രസംഗമാണിത്.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ഗോത്ര വിഭാഗ വനിത എന്ന നിലയിൽ പ്രസിഡന്‍റ് മുർമു ചരിത്രമെഴുതിയത് 2022 ജൂലൈ 25-നാണ്. തുടർന്ന് ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രസിഡന്‍റായ മുർമു കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് വിപുലമായ ഒരു പ്രസംഗം നടത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റിന്‍റെ ഹർ ഘർ തിരംഗ കാമ്പെയ്‌നിനെ പിന്തുണയ്ക്കുകയും കൊവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു കൊണ്ടുള്ളതായിരുന്നു ആ പ്രസംഗം.

ഇന്ത്യയിലെ ലിംഗ അസമത്വത്തെക്കുറിച്ചും പ്രസിഡന്‍റ് മുർമു അന്ന് സംസാരിച്ചിരുന്നു. ആദിവാസി സമൂഹം നേരിടുന്ന പ്രശ്ങ്ങളെ കുറിച്ചും അന്നത്തെ പ്രസംഗത്തിൽ പരാമർശമുണ്ടായി. പ്രസിഡന്‍റ് മുർമു സ്ത്രീ ശാക്തീകരണത്തിന്‍റെ ഒരു ആൾരൂപമാണ്. പ്രസിഡന്‍റ് മുർമു നടത്തിയ ഒട്ടേറെ സമരങ്ങളുടെയും ത്യാഗങ്ങളുടെയും അനുഭവം അവരുടെ പ്രസംഗങ്ങളെ സ്വാധീനിച്ചിരിക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള അവരുടെ പ്രസംഗം ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് വലിയ പ്രോത്സാഹനം നൽകുന്ന ഒന്നാണ്.

രാഷ്ട്രപതിയുടെ പ്രസംഗം പൗരന്മാരെ ഉത്തേജിപ്പിക്കുകയും രാജ്യത്തിന്‍റെ പുരോഗതിയെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നതാണ്. ലോകരാജ്യങ്ങൾ ഇന്ത്യൻ പ്രസിഡന്‍റിന്‍റെ പ്രസംഗം സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. പ്രസിഡന്‍റ് ദ്രൗപതി മുർമു തന്‍റെ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്‍റെ ചില പ്രശംസനീയമായ നേട്ടങ്ങൾ പരാമർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വിദേശ നയവും ഉൾപ്പെടെ പ്രസംഗത്തിൽ പരാമർശിക്കാൻ ഇടയുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.

പൊതുതിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം അവശേഷിക്കെ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിശദീകരണം ഉണ്ടാകാനും ഇടയുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് ദൂരദർശന്‍റെ എല്ലാ ചാനലുകളിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ആകാശവാണിയിലും സംപ്രേക്ഷണം ചെയ്യും.